17
ദുഷ്ടന്മാരുടെ വിളകൂ കെട്ടുപോകുന്നതും അവര്‍ക്കും ആപത്തു വരുന്നതും ദൈവം കോപത്തില്‍ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!
18
അവര്‍ കാറ്റിന്നു മുമ്പില്‍ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.
19
ദൈവം അവന്റെ അകൃത്യം അവന്റെ മക്കള്‍ക്കായി സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.
20
അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവന്‍ തന്നേ സര്‍വ്വശക്തന്റെ ക്രോധം കുടിക്കട്ടെ;
21
അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാല്‍ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?
22
ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
23
ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂര്‍ണ്ണക്ഷേമത്തില്‍ മരിക്കുന്നു.
24
അവന്റെ തൊട്ടികള്‍ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.
25
മറ്റൊരുത്തന്‍ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന്‍ ഇടവരുന്നതുമില്ല.
26
അവര്‍ ഒരുപോലെ പൊടിയില്‍ കിടക്കുന്നു; കൃമി അവരെ മൂടുന്നു.
27
ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.
28
പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാര്‍ പാര്‍ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള്‍ പറയുന്നതു?
29
വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?
30
അനര്‍ത്ഥദിവസത്തില്‍ ദുഷ്ടന്‍ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തില്‍ അവര്‍ക്കും വിടുതല്‍ കിട്ടുന്നു.
31
അവന്റെ നടപ്പിനെക്കുറിച്ചു ആര്‍ അവന്റെ മുഖത്തു നോക്കി പറയും? അവന്‍ ചെയ്തതിന്നു തക്കവണ്ണം ആര്‍ അവന്നു പകരം വീട്ടും?
32
എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറെക്കല്‍ കാവല്‍നിലക്കുന്നു.
33
താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്‍ക്കും എണ്ണമില്ല.
34
നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളില്‍ കപടം ഉണ്ടല്ലോ.